താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Ayodhya
കഥാസന്ദർഭം:

സന്തോഷത്തോടെ കഴിയുന്ന ഒരു കൊച്ചു കുടുംബം. മത്ഥരയുടെയും ശൂർപ്പണഖയുടെയും വരവോടെ ശ്രീരാമന്റെയും, സീതയുടെയും ജീവിതം ആടിയുലഞ്ഞതു പോലെ, ഇവരുടെ ജീവിതവും രണ്ടാനമ്മയുടെയും, സഹോദരിയുടെയും വരവോടെ ആടിയുലയുന്നു. പിരിഞ്ഞു പോയ അവർ വീണ്ടും ഒന്നിക്കുന്നുവോ? ഉത്തരം നൽകുന്നു "അയോദ്ധ്യ".

തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:

Actors & Characters

Cast:
ActorsCharacter
നാരായണൻ
ലക്ഷ്മി
മാധവൻകുട്ടി
എം.കെ.മുതലാളി
ജയറാമൻ
ലക്ഷ്മിയുടെ അച്ഛൻ
കിട്ടു പണിക്കർ
കമലം
രണ്ടാനമ്മ
ജയറാമന്റെ അമ്മ
സരസമ്മ
ശാന്തി
ഗോപി
ഗോപി
ശാന്തി

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഈ കഥ ആദ്യം ചലച്ചിത്രമായത് 1950-ൽ തെലുങ്കിൽ "സംസാരം" എന്ന പേരിലായിരുന്നു. അതിന്റെ റൈറ്റ്സ് വാങ്ങി "ജെമിനി" എസ്.എസ്.വാസൻ 1951-ൽ തമിഴിലും, ഹിന്ദിയിലും ഒരേ നേരത്ത് റീമേക് ചെയ്തു - തമിഴിൽ "സംസാരം" എന്ന പേരിലും, ഹിന്ദിയിൽ "Sansar" എന്ന പേരിലും. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ "അയോദ്ധ്യ" എന്ന പേരിൽ റീമേക് ചെയ്യപ്പെടുന്നത്. പക്ഷേ, ടൈറ്റിലിൽ തെലുങ്ക് ചിത്രത്തിനോ, തമിഴ് ചിത്രത്തിനോ ക്രെഡിറ്റ് രേഖപ്പെടുത്തിയിട്ടില്ല. "സംസാരം" വർഷങ്ങൾക്ക് ശേഷം തമിഴിൽ വീണ്ടും റീമേക് ചെയ്യപ്പെട്ടു - 1977-ൽ "തുണൈയിരുപ്പാൾ മീനാക്ഷി" എന്ന പേരിൽ.

കഥാസംഗ്രഹം:

കൃഷിയും, പറമ്പുമുള്ള വലിയ തറവാട്ടിലെ മൂത്ത മകൻ നാരായണൻ (പ്രേംനസീർ) അച്ഛൻ്റെ ആദ്യ ഭാര്യയിലെ മകനാണ്. രണ്ടാനമ്മയുടെ (ടി.ആർ.ഓമന) മക്കളാണ് മാധവൻകുട്ടിയും (രാഘവൻ), സരസമ്മയും (ശ്രീലത). മാധവന്കുട്ടിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. സരസമ്മയുടെ ഭർത്താവാണ് ജയരാമൻ (ബഹദൂർ). ജയരാമൻ സ്വന്തം തറവാട് ഉപേക്ഷിച്ച് സരസമ്മയോടൊപ്പമാണ് താമസം. രണ്ടാനമ്മയ്ക്ക് നാരായണനെക്കാൾ സ്വന്തം മക്കളോടാണ് കൂറ് കൂടുതൽ. നാരായണന് മദ്രാസിൽ ജോലി കിട്ടിയത് കാരണം ഭാര്യ ലക്ഷ്മിയെയും (കെ.ആർ.വിജയ) കൂട്ടി അവിടേക്ക് താമസം മാറ്റുന്നു. വർഷങ്ങൾ ഉരുണ്ടു നീങ്ങുന്നു, നാരായണനും ലക്ഷ്മിക്കും ഇപ്പോൾ രണ്ടു മക്കളുണ്ട് - മകൻ ഗോപി (മാസ്റ്റർ രഘു), മകൾ ശാന്തി (ബേബി ശാന്തി).

ഒരു ദിവസം നാട്ടിലെ ഒരു പരിചയക്കാരനാണെന്നു പറഞ്ഞ് കിട്ടു പണിക്കർ (പറവൂർ ഭരതൻ) നാരായണനെ കാണാനെത്തുന്നു ഒരു സുഹൃത്ത് മദ്രാസിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞതു കേട്ട് ഇങ്ങോട്ട് വന്നതാണെന്നും അവിടെ വന്നപ്പോഴാണ് ആ സുഹൃത്ത് കൽക്കത്തയ്ക്ക് സ്ഥലം മാറിപ്പോയതായി അറിഞ്ഞതെന്നും ഒരു പത്തു ദിവസം അവിടെ താമസിച്ചാൽ ഏതെങ്കിലും ജോലി തനിക്ക് തരപ്പെടും എന്നും അതു വരെ താൻ നാരായണന്റെകൂടി താമസിക്കട്ടെ എന്നും കിട്ടു പണിക്കർ ചോദിക്കുന്നു. അതിനുള്ള സൗകര്യമൊന്നും ഇവിടെ ഇല്ലെന്നും, ഞങ്ങൾ തന്നെ ഓരോ മാസവും കഷ്ടിച്ചാണ് ചെലവ് നടത്തുന്നതെന്നും നാരായണൻ പറയുന്നു. അപ്പോൾ, തന്റെ കൈയ്യിലുണ്ടായിരുന്ന കാശെല്ലാം കളവു പോയി എന്നും, നാട്ടിലേക്ക് തിരിച്ചു പോവാനുള്ള റയിൽക്കൂലി പോലും തന്റെ പക്കൽ ഇല്ല എന്നും, അതിനുള്ള കാശ് തരണമെന്നും കിട്ടു പണിക്കർ പറയുന്നു. തന്റെ പക്കൽ അത്രയ്ക്കൊന്നും കാശില്ലെന്നു പറഞ്ഞ് ചെറിയൊരു തുക നാരായണൻ അയാൾക്ക് നൽകുന്നു. ബാക്കിയുള്ള കാശ് മറ്റാരുടെ പക്കൽ നിന്നും സംഘടിപ്പിക്കാം എന്നും പറഞ്ഞ് കിട്ടു പണിക്കർ പോകുന്നു. ഇറങ്ങുന്നതിന് മുൻപ് വീട്ടുകാരോട് വല്ലതും പറയണമോ എന്നയാൾ ചോദിക്കുമ്പോൾ എല്ലാവരെയും അന്വേഷിച്ചതായി പറഞ്ഞാൽ മതി എന്ന് ലക്ഷ്മി പറയുന്നു.

നാട്ടിലെത്തിയ കിട്ടു പണിക്കർ രണ്ടാനമ്മയെക്കണ്ട് നാരായണനും കുടുംബവും നല്ല ആഡംബരമായി കഴിയുകയാണെന്നും, വലിയ വീടാണെന്നും, അവർ ഉടുത്തിരിക്കുന്ന തുണികളെല്ലാം നല്ല വിലപിടിപ്പുള്ളതാണെന്നും യഥാർത്ഥ സ്ഥിതിക്ക് നേർ എതിരായുള്ള കാര്യങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നു. അതു കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ രണ്ടാനമ്മയും, സരസമ്മയും ജയറാമനെയും കൂട്ടി മദ്രാസിലേക്ക് പോകാൻ തീരുമാനിക്കുകയും, മാധവൻകുട്ടി വീട്ടിലെത്തുന്നതിന് മുൻപ് വണ്ടി കേറണമെന്നും തീരുമാനിക്കുന്നു. മാധവൻകുട്ടി കൃഷിയിടത്തിൽ നിന്നും കാളവണ്ടിയിൽ തിരിച്ചു വരുമ്പോൾ ധനികനായ എം.കെ.മുതലാളിയുടെ (അടൂർഭാസി) മകൾ കമലവും (റാണിചന്ദ്ര) കൂട്ടുകാരികളും അപകടത്തിൽപ്പെട്ട് കാറിൽ നിന്നും നദിയിൽ വീഴുമ്പോൾ അവരെ രക്ഷപ്പെടുത്തി അടുത്തുള്ള ഒരു കാർ വർക്ക്ഷോപ്പിൽ എത്തിക്കുന്നു. അവിടെ നിന്നും കാളവണ്ടിയിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ അമ്മയും, സരസമ്മയും, ജയറാമനും ടാക്സിയിൽ പോകുന്നത് കണ്ട് വണ്ടി നിർത്തി അവരോട് എവിടെപ്പോകുന്നു എന്നന്വേഷിക്കുന്നു. ജയറാമന്റെ അമ്മ മരിച്ചു പോയി എന്ന് ആരോ വന്ന് വിവരമറിയിച്ചത് കൊണ്ട് അവിടേക്ക് ചെല്ലുന്നു എന്നവർ കള്ളം പറയുന്നു. മാധവൻകുട്ടി ഞാനും വരാം എന്നു പറയുമ്പോൾ, വേണ്ട വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് മാധവൻകുട്ടി വീട്ടിൽ നിന്നാൽ മതിയെന്നും, ഞങ്ങൾ കർമ്മങ്ങളെല്ലാം കഴിഞ്ഞേ മടങ്ങു എന്നും അവർ പറയുന്നു.

നാരായണന്റെ വീട്ടിലെത്തിയ ശേഷം സംസാരത്തിനിടയിൽ രണ്ടാനമ്മ തനിക്ക് കൂടെക്കൂടെ നെഞ്ചു വേദന വരുന്നുണ്ടെന്നും, ശരീരമാകെ ക്ഷീണിച്ചു പോയി എന്നും കള്ളം പറയുന്നു. സരസമ്മയ്ക്ക് മക്കളൊന്നും പിറക്കാത്തതിനാൽ അവളെയും, ജയറാമനെയും നല്ലൊരു ഡോക്ടറെക്കണ്ട് പരിശോധിപ്പിക്കണം എന്നും പറയുന്നു. അപ്രതീക്ഷിതമായി അമ്മയും മറ്റും വന്നത് കാരണം കുറച്ച് പണം കടം വാങ്ങേണ്ടി വരും എന്ന് നാരായണൻ ലക്ഷ്മിയോട് പറയുന്നു. സരസമ്മയെയും, ജയറാമനെയും ഡോക്ടറെ കാണിക്കാനുള്ളത് കൊണ്ട് തന്റെ ആഭരണങ്ങൾ പണയം വയ്ക്കാം എന്ന് ലക്ഷ്മി പറയുമ്പോൾ, അത് പണയം വെക്കേണ്ടെന്നും, ചെക്കപ്പിനുള്ളതും ചേർത്ത് പണം കടം വാങ്ങാം എന്ന് നാരായണൻ പറയുന്നു.

അമ്മയും സരസമ്മയും കുട്ടികളുടെ പാവകളെല്ലാം കൗതുകത്തോടെയും, അസൂയയോടെയും നോക്കുന്നതിനിടയിൽ ഒരു പാവ അവരുടെ കൈയ്യിൽ നിന്നും വീണുടയുമ്പോൾ, ഗോപി "അമ്മേ നമ്മുടെ ജീവിതം തകർന്നു" എന്ന് നിലവിളിച്ചുകൊണ്ട് ലക്ഷ്മിയുടെ പക്കലേക്ക് ഓടുന്നു. ഒരു പാവ ഉടഞ്ഞാൽ ജീവിതം തകരുമോ എന്ന് ദേഷ്യത്തോടെ ലക്ഷ്മിയോട് അമ്മ ചോദിക്കുമ്പോൾ, ആ പാവയ്ക്ക് ജീവിതം എന്ന് പേരിട്ടത് കൊണ്ടാണ് ഗോപി അങ്ങിനെ പറഞ്ഞതെന്ന് ലക്ഷ്മി സമാധാനിപ്പിക്കുന്നു. നാരായണൻ അധികം പലിശക്ക് പണം കടം വാങ്ങിക്കുന്നു. അമ്മയും മറ്റുള്ളവരും നാട്ടിലേക്ക് തിരിച്ചു പോയ ശേഷം നമ്മുടെ ചിലവ് ചുരുക്കി എങ്ങിനെയെങ്കിലും കടം തിരിച്ചടയ്ക്കാം എന്ന് ലഷ്മിയോട് പറയുന്നു. അവരുടെ കിടക്ക മുറി സരസമ്മയും ജയറാമനും കൈയ്യേറ്റം ചെയ്യുമ്പോൾ, അമ്മ സ്വീകരണമുറിയിലെ സോഫ കൈയ്യേറ്റം ചെയ്യുന്നു. ഇവരുടെ വരവോടെ നാരായണന്റെ ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങുന്നു.

മകളുടെ ജീവൻ രക്ഷിച്ചതിന് നന്ദി പറയാൻ വേണ്ടി എം.കെ.മുതലാളി കമലത്തെയും കൂട്ടി മാധവൻകുട്ടിയെ കാണാൻ വരുന്നു. മകളുടെ ജീവൻ രക്ഷിച്ചതിന് ഇതിരിക്കട്ടെ എന്ന് കുറച്ച് പണം എന്ന് മാധവൻകുട്ടിക്ക് നേരെ എം.കെ.മുതലാളി നീട്ടുമ്പോൾ മാധവൻകുട്ടി അത് സ്വീകരിക്കുന്നില്ല. മദ്രാസിലാണ് വീടെന്നും, ഇവിടെ എസ്റ്റേറ്റ് ഉണ്ടെന്നും, അതിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് ഇവിടെ വന്നതെന്നും, കുറച്ച് ദിവസം ഇവിടെ കാണുമെന്നും, ബംഗ്ളാവിലേക്ക് വരണമെന്നും അവർ ക്ഷണിക്കുമ്പോൾ, പിന്നീടൊരിക്കൽ വരാം എന്ന് മാധവൻകുട്ടി പറയുന്നു.

സരസമ്മ കുട്ടികളുടെ കളിപ്പാവകളിൽ നിന്നും ഒരെണ്ണം ആരും കാണാതെ എടുത്തൊളിച്ചു വെക്കുന്നത് ഗോപി കാണുന്നു. മുറിയിൽ കയറി കളിപ്പാവ പെട്ടിയിൽ ഒളിച്ചു വെക്കുമ്പോൾ, ഇത് നമുക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് കൊടുക്കാനുള്ളതാണെന്നവൾ ജയരാമനോട്‌ പറയുന്നു. സരസമ്മയുടെ സാരി അലക്കിയ ശേഷം ഉണക്കാനിടാൻ ലക്ഷ്മി കൊടുക്കുമ്പോൾ, അതു വിരിച്ചു നോക്കി ലക്ഷ്മി അത് കീറിക്കളഞ്ഞു എന്നു പറഞ്ഞ് സരസമ്മ ബഹളം വെക്കുന്നു. അവളോടൊപ്പം അമ്മയും ചേരുന്നു. താൻ കീറിയതല്ലെന്നും, അത് നേരത്തെ കീറിയിട്ടുണ്ടായിരുന്നു എന്നും ലക്ഷ്മി പറയുമ്പോൾ ലക്ഷ്മി കള്ളം പറയുകയാണെന്നവർ വാദിക്കുന്നു. ആ നേരത്ത് ഗോപി കേറി വന്ന് സരസമ്മ കളിപ്പാവ മോഷ്ടിച്ച കാര്യം പറയുന്നു. താനെടുത്തിട്ടില്ലെന്നും, ഗോപി കള്ളം പറയുകയാണെന്നും സരസമ്മ പറയുമ്പോൾ, തന്റെ മക്കൾ ഒരിക്കലും കള്ളം പറയില്ലെന്ന് ലക്ഷ്മി പറയുന്നു. ഞങ്ങളെ കള്ളികളാക്കി ഈ വീട്ടിൽ നിന്നും പുറത്താക്കാനല്ലേ നിന്റെ ഉദ്ദേശം എന്ന് അമ്മ പറയുമ്പോൾ, തനിക്കങ്ങിനെ യാതൊരു ഉദ്ദേശവും ഇല്ലെന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ നാരായണൻ കയറി വന്ന് എന്താണിവിടെ ഇത്രേം ബഹളം എന്നന്വേഷിക്കുന്നു.

ഞങ്ങളെ കള്ളികളാക്കി ഈ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് അമ്മ കരഞ്ഞു കൊണ്ടേ നാരായണനോട് പറയുന്നു. അപ്പോൾ സരസമ്മ പാവ മോഷ്ടിച്ചത് താൻ കണ്ടുവെന്ന് ഗോപി പറയുമ്പോൾ, ഇല്ല ഗോപി കള്ളം പറയുകയാണെന്ന് സരസമ്മ പറയുന്നു. ഗോപി വീണ്ടും സരസമ്മ കള്ളിയാണെന്ന് പറയുമ്പോൾ നാരായണൻ നിയന്ത്രണം വിട്ട് മകനെ അടിക്കാൻ കൈയോങ്ങുന്നു. അപ്പോൾ ലക്ഷ്മി മകനെയും കൊണ്ട് അകത്തേക്ക് പോകുന്നു. അന്നേരം അമ്മ ലക്ഷ്മിയെക്കുറിച്ച് കുറ്റം പറയുമ്പോൾ നാരായണൻ ദേഷ്യം വരുന്നു. അപ്പോൾ അമ്മ അവൾ കാരണം എന്റെ മോന്റെ സ്വസ്ഥത നഷ്ടപ്പെട്ടല്ലോ എന്ന് കള്ളപ്പരിഭവം നടിക്കുന്നു. നാരായണൻ അവരുടെ പക്കൽ അവർക്കും സരസമ്മയ്ക്കും വേണ്ടി വാങ്ങി വന്ന മരുന്നുകൾ കൊടുത്ത ശേഷം ലക്ഷ്മിയുടെ അടുത്തു പോകുന്നു. മകനെ ആശ്വസിപ്പിച്ച ശേഷം വീട്ടിൽ ഏതു നേരവും വഴക്കായത് കാരണം മനസ്സിന് ഒരു സ്വസ്ഥതയും ഇല്ലെന്നും എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്നാലോചിക്കുകയാണെന്നും, കടം വാങ്ങിയ പണമെല്ലാം ചെലവായി, ഇനിയങ്ങോട്ട് കുടുംബം എങ്ങിനെ നടത്തും എന്നാലോചിക്കുമ്പോഴാണ് വീണ്ടും വഴക്ക് എന്ന് ലക്ഷ്മിയോട് പറയുന്നു. ലക്ഷ്മി നാരായണനോട് ക്ഷമ ചോദിച്ചുകൊണ്ട്, ഇനി അമ്മയും, സരസമ്മയും എന്ത് പറഞ്ഞാലും അവരെ എതിർത്ത് ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു.

അന്നേരം ലക്ഷ്മിയുടെ അച്ഛൻ (മുത്തയ്യാ) വീട്ടിലേക്ക് വരുന്നു. തീരെ അവശനായ അദ്ദേഹത്തിന്റെ ചികിത്സക്കുള്ള പണത്തിന് വേണ്ടി നാരായണൻ ലക്ഷ്മിയുടെ സ്വർണ്ണ വളകൾ പണയം വെക്കാൻ വേണ്ടി വാങ്ങുന്നു. ലക്ഷ്മിയുടെ അച്ഛൻ ക്ഷയരോഗമാണെന്നും, അതുകൊണ്ട് അദ്ദേഹത്തെ അകത്ത് കിടത്താതെ പുറത്തു തന്നെ കിടത്തിയാൽ മതിയെന്നും, അല്ലെങ്കിൽ വീട്ടിലെ എല്ലാവര്ക്കും ആ രോഗം പടരും എന്നും അമ്മ ലക്ഷ്മിയോട് പറയുന്നു. അച്ഛനു വേണ്ട ശുശ്രുഷകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ അമ്മ ലക്ഷ്മിയെ കുത്തുവാക്കുകൾ പറഞ്ഞു നോവിക്കുന്നു. സരസമ്മയ്ക്ക് വയറു വേദനയാണെന്നും ചൂടുവെള്ളം വേണമെന്നും പറഞ്ഞ് ബഹളം വെക്കുന്നു. ലക്ഷ്മി ചൂടുവെള്ളം കൊണ്ടേക്കൊടുക്കുമ്പോൾ, ചൂടുവെള്ളം വേണ്ട പച്ചവെള്ളം മതിയെന്ന് പറയുന്നു. ആപ്പിൾ മുറിക്കാൻ കത്തി ചോദിച്ചു കൊടുക്കുമ്പോൾ അതിൽ മീനിന്റെ മണമാണെന്നും പറഞ്ഞ് കത്തി വലിച്ചെറിയുമ്പോൾ അത് ലക്ഷ്മിയുടെ കൈയ്യിൽ കൊണ്ട് കൈ മുറിയുന്നു. ഇവരുടെ ഇത്തരം പ്രവൃത്തികൾ കാരണം സഹികെട്ട് നിൽക്കുന്ന ലക്ഷ്മിയോട് കുറച്ചു കാലം കൂടി ക്ഷമിക്കു എന്ന് നാരായണൻ പറയുന്നു. ഞാനെല്ലാം സഹിക്കാം, പക്ഷേ കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന നിങ്ങളെയോർത്താണ് എനിക്ക് വിഷമം വരുന്നത് എന്ന് ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ കൈയ്യിലെ മുറിവ് ശ്രദ്ധിക്കുന്ന നാരായണൻ ഇതെങ്ങിനെ പറ്റി എന്ന് ചോദിക്കുമ്പോൾ, വീണു എന്ന് ലക്ഷ്മി കള്ളം പറയുന്നു. അതുകേട്ട് പരിഭ്രമിച്ച നാരായണൻ, ഗർഭിണിയായ നീ സൂക്ഷിച്ചു നടക്കണ്ടേ എന്ന് ഉപദേശിക്കുന്നു. അന്നേരം ഗോപി ഓടിവന്ന് മുത്തശ്ശൻ കട്ടിലിൽ നിന്നും വീണു എന്ന് പറയുന്നു. അവർ ഓടിച്ചെന്ന് നോക്കുമ്പോൾ അച്ഛൻ മരിച്ചിരിക്കുന്നു.

നാട്ടിൽ മാധവൻകുട്ടി അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ജയറാമനെ തിരഞ്ഞ് അവന്റെ അമ്മ (മീന) അവിടെ എത്തുന്നു. മാധവൻകുട്ടിയിൽ നിന്നും ജയറാമൻ അമ്മ മരിച്ചുപോയി എന്ന് പറഞ്ഞ് എവിടെയോ പോയിരിക്കുകയാണെന്നറിയുന്ന അവർ അവിടെ താമസിച്ച് ജയരാമനെ കണ്ടുപിടിക്കാൻ തീരുമാനിക്കുന്നു.

വീട്ടിലെ പ്രശ്നങ്ങൾ കാരണം നാരായണന് ജോലിയിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. ഓഫീസിലെ കണക്കുകൾ എഴുതേണ്ട സ്ഥലത്ത് വീട്ടു ചിലവുകൾ എഴുതി വെക്കുന്ന നാരായണനെ മാനേജർ വിളിച്ച് ഗുണദോഷിക്കുന്നു. ജയരാമനെ അന്വേഷിച്ച് മാധവൻകുട്ടിയും, ജയരാമന്റെ അമ്മയും നാരായണന്റെ വീട്ടിലെത്തുന്നു. മാധവൻകുട്ടി വന്ന അടുത്ത ദിവസം ലക്ഷ്മിയെക്കാണാൻ കമലം വരുമ്പോൾ, മാധവൻകുട്ടിയെ അവിടെക്കണ്ട് അതിശയിക്കുന്നു. ലക്ഷ്മിയിൽ നിന്നും മാധവൻകുട്ടി ലക്ഷ്മിയുടെ ഭർത്താവിന്റെ അനുജനാണെന്ന് അവൾക്ക് മനസ്സിലാവുന്നു. കമലവും മാധവൻകുട്ടിയും സ്നേഹിച്ചു തുടങ്ങിയിരുന്നു.

ജയരാമന്റെ അമ്മ മകനെയും മരുമകളെയും കൂട്ടി തിരിച്ചു പോകാൻ ഒരുങ്ങുമ്പോൾ, സരസമ്മയെ കൂടെ അയക്കില്ല എന്ന് മാത്രമല്ല, ജയറാമനെയും അയയ്ക്കില്ല എന്ന് സരസമ്മയുടെ അമ്മ പറയുന്നു. അപ്പോൾ മാധവൻകുട്ടി ഇടപെട്ട് അവരെ ജയറാമന്റെ അമ്മയുടെ കൂടെ അയച്ച് അവരെ ജീവിക്കാൻ വീടു എന്ന് പറയുമ്പോൾ അമ്മ വീണ്ടും വിസമ്മതിക്കുന്നു. അവസാനം ജയറാമന്റെ അമ്മ അവനെ ബലം പ്രയോഗിച്ച് അവരുടെ കൂടെ കൊണ്ടുപോവുന്നു.

കമലത്തിന്റെ ക്ഷണം സ്വീകരിച്ച് അവളുടെ വീട്ടിലേക്ക് പോയി മടങ്ങിയ ശേഷം ലക്ഷ്മിയോട് സംസാരിക്കുന്നതിനിടയിൽ അവർ തമ്മിൽ പ്രണയത്തിലാണെന്ന് മാധവൻകുട്ടി പറയുന്നു. പിന്നീട് ലക്ഷ്മിയുടെ ആഭരണങ്ങളെല്ലാം എവിടെപ്പോയി എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ എല്ലാം പെട്ടിയിലാണെന്ന് അവർ പറയുന്നു. മാധവൻകുട്ടി അത് വിശ്വസിക്കുന്നില്ല. അമ്മയും, സരസമ്മയും ഇവിടെ വന്നത് കാരണം കുടുംബം നടത്താൻ ചേട്ടൻ നന്നേ പാടുപെടുന്നുണ്ടല്ലേ എന്ന് മാധവൻകുട്ടി ചോദിക്കുമ്പോൾ, ചിലവ് ചുരുക്കിയാൽ കുഴപ്പമില്ലാതെ നടത്താം എന്ന് ലക്ഷ്മി പറയുന്നു. പിന്നീട് മാധവൻകുട്ടി അമ്മയും സരസമ്മയും ഉറങ്ങിക്കിടക്കുന്ന മുറിയിൽ കയറി ഇവരെ ഇങ്ങിനെ ഉപദ്രവിക്കാതെ നമുക്ക് നാട്ടിലേക്ക് പോകാം എന്ന് പറയുമ്പോൾ, ഞങ്ങൾക്ക് തൽക്കാലം നാട്ടിലേക്ക് വരാൻ ഇഷ്ടമില്ലെന്നും, നാരായണൻ പോകാൻ പറഞ്ഞാൽ വരാം എന്നും പറയുന്നു. അന്നേരം നാരായണൻ ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നു. മാധവൻകുട്ടിയോട് എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ, ഇവിടുത്തെ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി എന്നും, അമ്മയെയും സരസമ്മയെയും നാട്ടിലേക്ക് വരാൻ പറഞ്ഞതാണെന്നും പറയുന്നു. അതൊന്നും കുഴപ്പമില്ല, മാധവൻകുട്ടി കൂടി കുറച്ചു ദിവസം ഇവിടെ താമസിക്കു എന്ന് ലക്ഷ്മിയും നാരായണനും പറയുമ്പോൾ, നാട്ടിൽ പിടിപ്പത് ജോലിയുണ്ട് തിരിച്ചു പോയേ പറ്റു എന്ന് മാധവൻകുട്ടി പറയുന്നു. പിന്നീട്, അമ്മയോട് ഇവരെ ഉപദ്രവിക്കാതെ നാട്ടിലേക്ക് വരു, സരസമ്മയെയും അവളുടെ ഭർത്താവിന്റെ കൂടെ പറഞ്ഞു വീടു എന്ന് മാധവൻകുട്ടി പറയുമ്പോൾ അമ്മ വീണ്ടും വിസമ്മതിക്കുന്നു. അപ്പോൾ ഇന്ന് തന്നെ താൻ നാട്ടിലേക്ക് തിരികെ പോകുന്നു എന്ന് മാധവൻകുട്ടി പറയുന്നു.

കമലം നാട്ടിലെത്തി മാധവൻകുട്ടിയെക്കണ്ട്‌ അച്ഛൻ നമ്മുടെ വിവാഹം നടത്തിത്തരാൻ സമ്മതിച്ചു എന്ന് പറയുമ്പോൾ, ചേട്ടന്റെ അനുവാദം വാങ്ങിയ ശേഷം നടത്താം എന്ന് മാധവൻകുട്ടി പറയുന്നു. ജയരാമൻ അമ്മയുടെ കണ്ണ് വെട്ടിച്ച് വീണ്ടും മദ്രാസിലേക്ക് നാരായണന്റെ വീട്ടിലേക്ക് വരുന്നു. അവനെ പുച്ഛത്തോടെ നോക്കുന്ന സരസമ്മയോടും, അമ്മായിയമ്മയോടും തന്റെ അമ്മ മരിച്ചു എന്ന് കള്ളം പറയുന്നു.

ലക്ഷ്മി മൂന്നാമത്തെ കുഞ്ഞിനേയും പ്രസവിക്കുന്നു. കമലമാണ് അവളെ പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടാക്കുന്നത്. ആശുപത്രി ചിലവിനുള്ള പണമില്ലാത്തതിനാൽ ലക്ഷ്മി തന്റെ താലിമാല പണയം വെക്കാനായി നാരായണനെ ഏൽപ്പിക്കുന്നു. നാട്ടിൽ നിന്നും വരുന്ന ഒരു സുഹൃത്ത്, മാധവൻകുട്ടി ചേട്ടനെ ഏൽപ്പിക്കാൻ അഞ്ഞൂറ് രൂപാ കൊടുത്തയച്ചു എന്നുപറഞ്ഞ് അമ്മയുടെ പക്കൽ കൊടുക്കുന്നു. അമ്മ അത് നാരായണനെ ഏൽപ്പിക്കുന്നില്ല.

പണയം വെച്ചാൽ കാശ് കുറച്ചേ കിട്ടുള്ളു എന്നത് കാരണം താലിമാല വിറ്റ് കാശുമായി വീട്ടിലെത്തുമ്പോൾ മുൻപ് കടം വാങ്ങിയിരുന്നത് തിരിച്ചടയ്ക്കാത്തതിനാൽ അത് ചോദിക്കാനായി സേട്ട് നാരായണനെ അന്വേഷിച്ച് വീട്ടിലെത്തുമ്പോൾ, കൈയ്യിലുള്ള പണം കസേരയിൽ വെച്ച് സേട്ടിനോട് അനിയന്റെ പണം കിട്ടിയതും തിരിച്ചു തരാം എന്ന് പറയുന്നു. അതൊന്നും പറ്റില്ല, നാളെത്തന്നെ പണം തിരിച്ചുകിട്ടിയില്ലെങ്കിൽ കേസുകൊടുക്കും എന്ന് പറഞ്ഞു സേട്ട് തിരികെ പോകുന്നു. ഈ സമയത്തിനുള്ളിൽ അമ്മയും സരസമ്മയും നാരായണൻ കസേരയിൽ വെച്ച പണം എടുത്ത് ഒളിച്ചു വെക്കുന്നു. അകത്ത് വന്ന് കസേരയിൽ വെച്ച പണം എവിടെയെന്ന് അമ്മയോട് ചോദിക്കുമ്പോൾ, നിന്റെ കൈയ്യിൽ കവറൊന്നും ഇല്ലായിരുന്നുവെന്നും, വരുന്ന വഴിയിൽ എവിടെയെങ്കിലും വീണു കാണും, പോയി തിരഞ്ഞു നോക്ക് എന്ന് അമ്മ പറയുന്നു. കൂടെ, വീട്ടുടമസ്ഥനും മൂന്ന് മാസത്തെ വാടക ബാക്കിയുണ്ടെന്നും, വീടൊഴിപ്പിക്കാൻ അയാൾ കേസുകൊടുക്കാൻ പോവുകയാണെന്നും കൂടി പറയുന്നു. നാരായണൻ വിഷമത്തോടെ വഴി നീളെ തിരഞ്ഞു നടക്കുന്നു.

അടുത്ത ദിവസം ഓഫീസിലെത്തുന്ന നാരായണൻ സേഫിൽ നിന്നും പണം മോഷ്ടിക്കുന്നത് മാനേജർ കാണുകയും, നാരായണനെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും, മേലധികാരികളോട് ചോദിച്ച് പോലീസ് ആക്ഷൻ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും എന്നും പറയുന്നു. വിഷണ്ണനായ നാരായണനെ ഇനി ആളുകളെ എങ്ങിനെ അഭിമുഖീകരിക്കും എന്ന ചിന്ത അലട്ടാൻ തുടങ്ങുമ്പോൾ അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങുന്നു.

കമലമാണ് ആശുപത്രിയിൽ പണം അടച്ച് ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തുകൊണ്ടു പോവുന്നത്. അച്ഛൻ നാരായണനെ അന്വേഷിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നവൾ പറയുന്നു. വീട്ടിലെത്തുന്ന ലക്ഷ്മിയെ രണ്ടാനമ്മയും സരസമ്മയും കുത്തുവാക്കുകൾ പറഞ്ഞു നോവിക്കുന്നു. കടം കൊടുത്തവരും, പറ്റു വെച്ചവരും, വീട്ടുടമസ്ഥനും പണം തിരികെ ചോദിച്ച് വീട്ടിന് മുൻപിരിക്കുമ്പോൾ മാധവൻകുട്ടി അവിടേക്ക് കയറി വന്ന് എല്ലാവരുടെയും പണം തിരികെ തരാം എന്ന് പറഞ്ഞ് അകത്തേക്ക് പോകുന്നു. അകത്ത് രണ്ടാനമ്മയും, സരസമ്മയും, ജയറാമനും സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ജയറാമന്റെ വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലിരിക്കുമ്പോൾ മാധവൻകുട്ടി അവരോട് ചേട്ടന്റെ വീട്ടിൽ നിന്നും മോഷ്ടിച്ച പണമെല്ലാം തിരിച്ചു തരാൻ പറയുമ്പോൾ അവർ വിസമ്മതിക്കുന്നു. മാധവൻകുട്ടി അപ്പോൾ അവരുടെ പെട്ടികളും, അവരെയും പരിശോധിച്ച് പണമെല്ലാം കണ്ടെടുത്തത് കടക്കാർക്ക് വീതിച്ചു കൊടുക്കുന്നു.

അന്നേരം കമലവും പണവുമായി അവിടെ വരുന്നു. കമലത്തിന്റെ മുൻപിൽ രണ്ടാനമ്മയും കൂട്ടരും ലക്ഷ്മിയെ വീണ്ടും കുത്തുവാക്കുകൾ പറഞ്ഞു നോവിക്കുന്നു - നാരായണൻ വീട് വിട്ടു പോകാൻ കാരണം ലക്ഷ്മിയ്ക്ക് മാധവൻകുട്ടിയുമായുള്ള അവിഹിതമാണെന്നും, അവളുടെ കൈയിലിരിക്കുന്ന കുഞ്ഞ് ലക്ഷ്മിയ്ക്ക് മാധവൻകുട്ടിയുമായുള്ള ബന്ധത്തിൽ പിറന്നതാണെന്നും അവർ അധിക്ഷേപിക്കുന്നു. അവരുടെ വാക്കുകൾ വിശ്വസിച്ച് കമലം ദേഷ്യത്തോടെ അവിടെ നിന്നും പോകുന്നു. അതുകണ്ട മാധവൻകുട്ടി ലക്ഷ്മിയോട് കാര്യം തിരക്കുമ്പോൾ, ലക്ഷ്മി അമ്മ പറഞ്ഞത് അവൾ വിശ്വസിച്ചുവെന്നാണ് തോന്നുന്നത് എന്ന് പറയുന്നു. അപ്പോൾ മാധവൻകുട്ടി കമലത്തിനെ കാണാൻ പോകുന്നു. മാധവൻകുട്ടി കമലത്തോട് എല്ലാം വിശദീകരിക്കാൻ പോകുമ്പോൾ, എനിക്കൊരു തെറ്റിദ്ധാരണയുമില്ലന്നും, അമ്മയും സരസമ്മയും പറയുന്നത് കേട്ടുനിൽക്കാനുള്ള കരുത്തില്ലാത്തത് കൊണ്ടുമാത്രമാണ് അവിടെ നിന്നും തിരികെ പോന്നതെന്നും, ലക്ഷ്മിയോട് എനിക്കൊരു തെറ്റിദ്ധാരണയുമില്ലെന്ന് പറയാം എന്ന് പറഞ്ഞ് രണ്ടുപേരും ലക്ഷ്മിയെക്കാൻ തിരികെ ഓടുന്നു. അവിടെ ചെന്ന് നോക്കുമ്പോൾ ലക്ഷ്മി കുട്ടികളെയും കൂട്ടി പുറത്തേക്ക് പോയി എന്ന ജയറാമൻ പറയുന്നത് കേട്ട് അവരെയും തേടി രണ്ടുപേരും പുറത്തേക്കിറങ്ങുന്നു. നഗരം മുഴുവനും അരിച്ചു പെറുക്കിയും അവർക്ക് ലക്ഷ്മിയെയും കുട്ടികളെയും കണ്ടെത്താൻ കഴിയുന്നില്ല. ലക്ഷ്മിയും കുട്ടികളും ബാംഗ്ലൂരിലേക്കുള്ള റയിലിൽ കയറി പോവുന്നത് മാധവൻകുട്ടി ശ്രദ്ധിക്കുന്നില്ല. അതേ റയിലിൽ നാരായണനും യാത്ര ചെയ്യുന്നത് ലക്ഷ്മിയും ശ്രദ്ധിക്കുന്നില്ല. അമ്മയും, സരസമ്മയും ജയറാമിന്റെ നാട്ടിലുള്ള വീട്ടിലേക്ക് ചേക്കേറുന്നു.

ലക്ഷ്മിയെയും കുട്ടികളെയും കണ്ടുപിടിക്കാതെ നാട്ടിലേക്ക് തിരിക്കില്ലാ എന്ന് മാധവൻകുട്ടി തീരുമാനം എടുക്കുന്നു. കൂടാതെ വൈകുന്നേരത്തെ ക്ലാസ്സിൽ ചേർന്ന് ബിസിനസ്സ് മാനേജ്മെന്റ് പഠിക്കണമെന്നും. അച്ഛന്റെ ശുപാർശയിൽ മദിരാശിയിൽ ഏതെങ്കിലും ഒരു വാങ്ങിത്തരാൻ കമലത്തോട് മാധവൻകുട്ടി പറയുന്നു. ബാംഗ്ലൂരിൽ താമസിക്കാൻ ഇടമില്ലാതെ അലഞ്ഞു നടക്കുന്ന ലക്ഷ്മിയ്ക്ക് നല്ലവളായ ഒരു തമിഴത്തി (ഗാന്ധിമതി) താമസിക്കാൻ വീട് നൽകുന്നു. ലക്ഷ്മി ഫാക്ടറിയിൽ ജോലി ചെയ്തത് കുടുംബം പുലർത്തുന്നു. ഗോപിയും ശാന്തിയും തെരുവുകളിൽ പാടി നടന്ന് പിച്ച എടുക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

വർഷങ്ങൾ ഉരുണ്ടോടുന്നു. മാധവൻകുട്ടി കുട്ടി ഇപ്പോൾ ഒരു മില്ലിലെ മാനേജർ ആണ്. ഒരു ദിവസം ഗോപി (മാസ്റ്റർ രജ് കൃഷ്ണ) ജോലി അന്വേഷിച്ച് ചെല്ലുന്നത് മാധവൻകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ്. അവിടെ ഗോപിക്ക് പാക്കിങ് ഡിപ്പാർട്മെന്റിൽ ജോലി കിട്ടുന്നു. ശാന്തി (ബേബി ശോഭ) ഇനി പിച്ച തേടി നടക്കേണ്ടെന്നും, അനിയൻ വിജയനെ പഠിപ്പിക്കണമെന്നും ഗോപി പറയുന്നു. ഒരു ദിവസം കടം വാങ്ങി എല്ലാവർക്കും തുണി വാങ്ങി വരുന്ന ഗോപിയോട് ഒരിക്കലും കടം വാങ്ങരുത് എന്ന് ലക്ഷ്മി ഗോപിയോട് ഉപദേശിക്കുന്നു. നാരായണൻ ഒരു ഭ്രാന്തനെപ്പോലെ ബാംഗ്ലൂരിൽ അലഞ്ഞു നടക്കുന്നു.

അങ്ങിനെ അലഞ്ഞു നടക്കുന്ന നാരായണനെ ഗോപി കാണുന്നെങ്കിലും അത് തന്റെ അച്ഛനാണെന്ന് തിരിച്ചറിയുന്നില്ല. അടുത്ത ദിവസം ലക്ഷ്മിയോട് നാരായണന് കൊടുക്കാൻ വേണ്ടി പതിവിലും കൂടുതൽ ചോറ് വാങ്ങിച്ചു ചെല്ലുന്ന ഗോപിക്ക് പക്ഷേ നാരായണനെ കണ്ടെത്താൻ കഴിയുന്നില്ല. ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് തിരിക്കുന്നതിനിടയിൽ മാധവൻകുട്ടിയുടെ പേഴ്സ് വീഴുന്നത് ഗോപി കാണുകയും, അതെടുത്ത് മാധവൻകുട്ടിയെ വിളിച്ച് കൊടുക്കാൻ ചെല്ലുമ്പോഴേക്കും മാധവൻകുട്ടി കാറോടിച്ച് പോകുന്നു. കാറിന്റെ പുറകിൽ ഓടുന്നതിനിടയിൽ ഗോപി നാരായണൻ ഒരു കടയുടെ അടുത്ത് മൂടിപ്പുതച്ചു കിടക്കുന്നത് കാണുന്നു. അങ്ങോട്ട് ചെന്ന് നോക്കുമ്പോൾ നാരായണൻ പനി ബാധിച്ച് കിടക്കുകയാണെന്നും മനസ്സിലാക്കുന്നു. അപ്പോൾ ഗോപിയുടെ കൈയ്യിൽ പേഴ്സ് കാണുന്ന ചില റൗഡികൾ ഗോപിയുമായി അടിപിടി കൂടുന്നു. അതുകാണുന്ന നാരായണൻ ആ റൗഡികളുമായി ഏറ്റുമുട്ടുന്നു. ഗോപി റൗഡികളുടെ പക്കൽ നിന്നും പേഴ്സ് തിരിച്ചെടുക്കുന്നെങ്കിലും അവർ നാരായണനെ അടിച്ച് അവശനാക്കുന്നു.

ഗോപി മാധവൻകുട്ടിയെ അന്വേഷിച്ച് പിടിച്ച് പേഴ്സ് തിരിച്ചു നൽകുന്നു. മാധവൻകുട്ടി അവൻ കുറച്ച് പണം സമ്മാനമായി നൽകുമ്പോൾ അവൻ അത് വാങ്ങാതെ തിരിച്ചു പോകുന്നു. മാധവൻകുട്ടി ഇപ്പോൾ കമലത്തിനെ വിവാഹം കഴിച്ചിരിക്കുന്നു. പേഴ്സ് തിരികെ നൽകി അവശനായി കിടക്കുന്ന നാരായണനെ ചിലരുടെ സഹായത്തോടെ ഗോപി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. അബോധാവസ്ഥയിൽ ലക്ഷ്മിയുടെ പേര് വിളിക്കുന്നത് കേട്ട് അടുത്തു ചെല്ലുന്ന ലക്ഷ്മി നാരായണനെക്കണ്ട് സന്തോഷാശ്രു പൊഴിക്കുകയും, മക്കളോട് ഇത് മറ്റാരുമല്ല നിങ്ങളുടെ അച്ഛനാണെന്ന് പറയുകയും ചെയ്യുന്നു. ഗോപി ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ടു വരുന്നു. ഡോക്ടർ നാരായണനെ പരിശോധിച്ച ശേഷം പേടിക്കാനൊന്നുമില്ലെന്നും, ഒരു ഇൻജെക്ഷൻ കൊടുക്കണമെന്നും, അത് വാങ്ങിക്കൊണ്ടു വരു എന്നും പറയുന്നു. കൈയ്യിൽ അതിനുള്ള പണമില്ലാതെ വിഷമിക്കുന്ന ഗോപി ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഓടുന്നു.

ഗോപി നേരേ ചെല്ലുന്നത് മാധവൻകുട്ടിയുടെയടുത്തേക്കാണ്. വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛനെ തിരിച്ചു കിട്ടി എന്നും, അസുഖം ബാധിച്ചു കിടക്കുന്ന അച്ഛന് കൊടുക്കാനുള്ള ഇൻജക്ഷൻ വാങ്ങിക്കാനുള്ള കാശ് തന്റെ പക്കലില്ലെന്നും, സാർ അമ്പത് രൂപ തന്നു സഹായിക്കണമെന്നും പറയുമ്പോൾ മാധവൻകുട്ടി അവന് അവൻ ചോദിച്ചതിലും കൂടുതൽ പണം നൽകുന്നു. പണവുമായി തിരികെ ഓടുമ്പോൾ ഗോപിയെ വീണ്ടും ആ ഗുണ്ടകൾ ആക്രമിക്കുന്നു. അപ്പോൾ മാധവൻകുട്ടി ഗോപിയെ അവരിൽ നിന്നും രക്ഷിച്ച് അവനോടൊപ്പം അവൻ താമസിക്കുന്ന വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ലക്ഷ്മിയെക്കണ്ട് ഞെട്ടുന്നു. അല്പ സമയത്തിനുള്ളിൽ നാരായണന് ബോധം തെളിഞ്ഞ് ഭാര്യയെയും കുട്ടികളെയും കണ്ട് സന്തോഷാശ്രു പൊഴിക്കുന്നു. അപ്പോഴേക്കും ഗോപി കമലത്തെയും കൂട്ടി വരുന്നു. വർഷങ്ങൾക്ക് ശേഷം ചിന്നിച്ചിതറിയ കുടുംബം ഒന്നിക്കുന്നു.

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ലാബ്:

Production & Controlling Units

ഓഫീസ് നിർവ്വഹണം:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എ ബി സി ഡി

പി ഭാസ്ക്കരൻ ജി ദേവരാജൻ കിഷോർ കുമാർ
2

കളഭത്തിൽ മുങ്ങിവരും

പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി മാധുരി
3

പുത്തരി കൊയ്തപ്പോളെന്തു കിട്ടീ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
4

വണ്ടീ വണ്ടീ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി, കോറസ്
5

വിശക്കുന്നൂ വിശക്കുന്നൂ

പി ഭാസ്ക്കരൻ ജി ദേവരാജൻ ലത രാജു, എൽ ആർ അഞ്ജലി
6

രാമൻ ശ്രീരാമൻ

പി ഭാസ്ക്കരൻ ജി ദേവരാജൻ പി ജയചന്ദ്രൻ
7

സൗമിത്രിയുമതു കേട്ടു

തുഞ്ചത്ത് എഴുത്തച്ഛൻ ജി ദേവരാജൻ പി മാധുരി
8

അമ്മേ വല്ലാതെ വിശക്കുന്നൂ

പി ഭാസ്ക്കരൻ ജി ദേവരാജൻ ലത രാജു, എൽ ആർ അഞ്ജലി
Submitted 17 years 5 months ago by m3db.
Contribution Collection:
ContributorsContribution
പോസ്റ്റർ ഇമേജ്
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.