മച്ചാട്ട് വാസന്തി

Machattu Vasanthi

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടേയും മകളായി കണ്ണൂർ ജില്ലയിലെ കക്കാടിലാണ് മച്ചാട്ട് വാസന്തി ജനിച്ചത്. വാസന്തിയുടെ അച്ഛൻ, ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടി പാടുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. 1952 -ൽ കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയില് ഗാനമാലപിച്ചുകൊണ്ടാണ് വാസന്തി സംഗീതരംഗത്തേയ്ക്കിറങ്ങുന്നത്. പാടാനറിയാമെന്നറിഞ്ഞപ്പോൾ ഇ കെ നായനാരായിരുന്നു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദ്ദേശിച്ചത്. ഒൻപതു വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റി. അങ്ങിനെ, "പൊട്ടിക്കൂ പാശം, സമരാവേശം കൊളുത്തൂ വീരയുവാവേ നീ" എന്ന ഗാനം ബാലികയായ വാസന്തി അന്ന് ആ വേദിയിൽ പാടി.

വാസന്തിയുടെ അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു ബാബുരാജ്. മകളുടെ സംഗീതപഠനത്തിനായി കുടുംബം കോഴിക്കോട് മാറി. കല്ലായിൽ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. 1957 -ൽ ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും വാസന്തിയ്ക്ക് ലഭിച്ചു. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ല. അതേവർഷം തന്നെ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ രണ്ടു പാട്ടുകൾ പാടി. പി. ഭാസ്കരൻ മാഷിന്റെ രചനയിൽ ബാബുരാജ് ഈണം പകർന്ന "തത്തമ്മേ തത്തമ്മേ നീപാടിയാൽ അത്തിപ്പഴം തന്നിടും...’, "ആരു ചൊല്ലിടും ആരു ചൊല്ലിടും...’ എന്നിവയായിരുന്നു ആ ഗാനങ്ങൾ. അമ്മു എന്ന ചിത്രത്തിലായിരുന്നു പിന്നീട് വാസന്തി പാടിയത്. ബാബുരാജ് സംഗീതം നിർവഹിച്ച എൽ. ആർ. ഈശ്വരിക്കൊപ്പം പാടിയ "കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..’ എന്ന പാട്ട് ഏറെ ശ്രദ്ധേയമായി. അതിനുശേഷമാണ് മച്ചാട് വാസന്തിയുടെ എക്കാലത്തേയും മികച്ച ഗാനം ഓളവും തീരവും എന്ന സിനിമയിൽ പിറക്കുന്നത്. "മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ.. മധുരക്കിനാവിൻറെ കിരിമ്പു തോട്ടം..’ എന്ന ഗാനം. യേശുദാസിനൊപ്പം ബാബുരാജിൻറെ സംഗീതത്തിൽ പാടിയ ഈ പാട്ട് വാസന്തിയെ കൂടുതൽ ശ്രദ്ധേയയാക്കി. തുടർന്ന് എംടിയുടെ കുട്ട്യേടത്തി എന്ന സിനിമയിൽ ഒരു പാട്ട് പാടി.

എന്നാൽ പിന്നീട് സിനിമയേക്കാൾ വാസന്തിയുടെ തട്ടകം കോഴിക്കോട്ട് കേന്ദ്രമാക്കിയുള്ള നാടകങ്ങളിലായിരുന്നു. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയൻറെ നിരവധി നാടകങ്ങളിൽ മച്ചാട് വാസന്തി നായികയും ഗായികയുമായി. വലിയൊരു ഇടവേളയ്ക്ക് ശേഷം മീശമാധവൻ എന്ന സിനിമയിലും അതിനുശേഷം വടക്കുംനാഥൻ എന്ന സിനിമയിലും വാസന്തി ഗാനങ്ങൾ ആലപിച്ചു. 2024 ഒക്റ്റോബറിൽ മച്ചാട് വാസന്തി അന്തരിച്ചു.

കോഴിക്കോട് സ്വദേശിനിയായ മച്ചാട് വാസന്തിയുടെ അച്ഛൻ, ഇടതുപക്ഷ പ്രസ്ഥാനത്തിനു വേണ്ടീ പാടുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്. ദേവരാജൻ മാഷിന്റെ നിര്ദ്ദേശാനുസരണം സംഗീതാഭ്യാസം ആരംഭിച്ച വാസന്തി, 1954 ഇൽ , മീനാ സുലോചനയോടൊപ്പം , ‘മിന്നാമിനുങ്ങ് ‘ എന്ന സിനിമയിലെ ‘ ആര് ചൊല്ലീടും..’ എന്ന ഗാനം പാടി സിനിമയിലെത്തി.

അവലംബം: എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കൊല്ലത്തു നിന്നൊരു പെണ്ണ് മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
തത്തമ്മേ തത്തമ്മേ മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
ആരു ചൊല്ലീടും മിന്നാമിനുങ്ങ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1957
കുഞ്ഞിപ്പെണ്ണിനു അമ്മു യൂസഫലി കേച്ചേരി എം എസ് ബാബുരാജ് 1965
മണിമാരൻ തന്നത് ഓളവും തീരവും പി ഭാസ്ക്കരൻ എം എസ് ബാബുരാജ് 1970
ചിത്രലേഖേ പ്രിയംവദേ കുട്ട്യേടത്തി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് 1971
അലര്‍ശര പരിതാപം കുട്ട്യേടത്തി സ്വാതി തിരുനാൾ രാമവർമ്മ എം എസ് ബാബുരാജ് സുരുട്ടി 1971
പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മീശമാധവൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 2002
തത്തക തത്തക വടക്കുംനാഥൻ ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 2006