മുരളി ദാസ്

Murali Das
Date of Death:
Friday, 8 August, 1997
ജീസസ് മുരളി
മുരളി സീനിയർ
Murali Senior

പയ്യന്നൂർ സ്വദേശിയായ മുരളിധരൻ വിദ്യാഭ്യാസത്തിനുശേഷം 1961 -ലാണ് സിനിമാഭിനയരംഗത്തേയ്ക്ക് എത്തപ്പെടുന്നത്. മലയാളത്തിലെ രണ്ടാമത്തെ കളർചിത്രമായ ശബരിമല ശ്രീഅയ്യപ്പൻ -നിൽ അയ്യപ്പന്റെ കുട്ടിക്കാലം അവതരിപ്പിച്ച ജിതേന്ദ്രനാഥ് മുരളിയുടെ സഹോദരീപുത്രനായിരുന്നു. കുട്ടിയായിരുന്ന ജിതേന്ദ്രനെ സ്റ്റുഡിയോവിലേക്ക് കൊണ്ടുപോയിരുന്നതും കാര്യങ്ങൾ നോക്കിയിരുന്നതും അമ്മാവനായ മുരളീധരനായിരുന്നു. അപ്രകാരമാണ് ആ ചിത്രത്തിൽ സുമുഖനായ മുരളിക്കും ഒരവസരം ലഭിക്കുന്നത്. ശബരിമല ശ്രീ അയ്യപ്പനിൽ ദേവേന്ദ്രനായി വേഷമിട്ടുകൊണ്ട് മുരളി സിനിമയിൽ അരങ്ങേറി.

1962 -ൽ ഇറങ്ങിയ വിയർപ്പിന്റെ വില എന്ന ചിത്രത്തിലെ ബാങ്ക് മാനേജർ ദാമുവിനെ അവതരിപ്പിച്ചതോടെയാണ് മുരളി ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയിൽ രാഗിണിയുടെ ജോഡിയായിട്ടായിരുന്നു അദ്ദേഹം അഭിനയിച്ചത്. ഒരാൾ കൂടി കള്ളനായി എന്ന സിനിമയിൽ അംബികയുടെ കഥാപാത്രത്തെ പ്രണയിക്കുന്ന ശേഖരൻ മാസ്റ്ററായും കുട്ടിക്കുപ്പായം എന്ന സിനിമയിൽ ഷീലയുടെ കഥാപാത്രത്തിന്റെ മുറച്ചെറുക്കൻ ബഷീറായും, മുറപ്പെണ്ണ് എന്ന ചിത്രത്തിൽ ചന്ദ്രൻ എന്ന കഥാപാത്രമായും അഭിനയിച്ചുകൊണ്ട് മുരളി പ്രേക്ഷകർക്ക് കുടുതൽ പരിചിതനായി. 1965 -നുശേഷം കുറച്ചുകാലം സിനിമയിൽ നിന്നും വിട്ട് ബിസിനസ്സ് രംഗത്തേയ്ക്ക് തിരിഞ്ഞ മുരളി അത് പരാജയപ്പെട്ടതോടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് തന്നെ തിരിച്ചെത്തി.

1970 -ൽ ക്രോസ്സ് ബെൽറ്റ് എന്ന ചിത്രത്തിൽ കലക്റ്ററെ അവതരിപ്പിച്ചുകൊണ്ട് മുരളി സിനിമാരംഗത്ത് വീണ്ടും സജീവമായി. 1973 -ൽ PA തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന ചിത്രത്തിൽ യേശുക്രിസ്തുവായി വേഷമിട്ടതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്. ഈ സിനിമയ്ക്ക് മുൻപ് 1963 -ൽ സ്നാപകയോഹന്നാൻ എന്ന ചിത്രത്തിൽ കൃസ്തുവായി മുരളി അഭിനയിച്ചിരുന്നതാകാം ജീസസിൽ അദ്ദേഹത്തിനെത്തന്നെ ആ വേഷം അഭിനയിക്കുന്നതിന് തിരഞ്ഞെടുക്കാൻ കാരണം. ഈ സിനിമയോടെ ജീസസ മുരളി എന്ന പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. അതിനുശേഷം അഭിനയിച്ച കന്യാകുമാരി (സ്ത്രീലമ്പടനായ പ്രൊഫസർ), ഓമനക്കുഞ്ഞ്(പ്രഭാകരൻ മുതലാളി) എന്നിവ മുരളിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. 1975 -ൽ PA തോമസ്
വിശുദ്ധ തോമാശ്ലീഹയുടെ കഥ പറഞ്ഞ തോമാശ്ലീഹ എന്ന ചിത്രത്തിൽ മുരളി വീണ്ടും യേശുവായി വേഷമിട്ടു. അങ്ങനെ മൂന്ന് ചിത്രങ്ങളിൽ യേശുകൃസ്തുവിന്റെ വേഷം ചെയ്തത് ഒരപൂർവ്വ റെക്കോഡാണെന്നു പറയാം. 1977 -ൽ ഭാസ്കരൻ മാസ്റ്റർ സംവിധാനം ചെയ്ത ജഗദ് ഗുരു ആദിശങ്കരൻ എന്ന സിനിമയിൽ അമരുക രാജാവിന്റെ വേഷത്തിലാണ് മുരളി അവസാനം അഭിനയിച്ചത്. ഇരുപതിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കൂടാതെ സുമതി എൻ സുന്ദരി, സ്വർഗ്ഗത്തിൽ തിരുമണം, നാളൈ നമതേ എന്നീ തമിഴ് ചിത്രങ്ങളിലും മുരളി അഭിനയിച്ചിരുന്നു.

എഴുപതുകളുടെ രണ്ടാം പാദത്തോടെ ചലച്ചിത്രരംഗത്തോടു വിടപറഞ്ഞ മുരളി പിന്നീട് പയ്യന്നൂരിൽ സ്വന്തം ബിസിനസ്സുമായി കഴിയുകയായിരുന്നു. പിൽക്കാലത്ത് താമസം കോഴിക്കോടേക്ക് മാറ്റി. 1997 ആഗസ്റ്റിൽ മുരളിധര മേനോൻ അന്തരിച്ചു. സോഷ്യൽ വെൽഫെയർ ഓഫീസറയായി വിരമിച്ച ജാനകീമേനോനാണ് മുരളീധരന്റെ ഭാര്യ. മൂന്ന് മക്കൾ ജമുന, ജഗദ, ജലജ

`
.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
വിയർപ്പിന്റെ വില ദാമു എം കൃഷ്ണൻ നായർ 1962
സ്നാപകയോഹന്നാൻ പി സുബ്രഹ്മണ്യം 1963
കുട്ടിക്കുപ്പായം എം കൃഷ്ണൻ നായർ 1964
ഒരാൾ കൂടി കള്ളനായി ശേഖരൻ മാസ്റ്റർ പി എ തോമസ് 1964
മുറപ്പെണ്ണ് ചന്ദ്രൻ എ വിൻസന്റ് 1965
ദാഹം കെ എസ് സേതുമാധവൻ 1965
കാവ്യമേള പുസ്തകപ്രസാധകൻ എം കൃഷ്ണൻ നായർ 1965
ക്രോസ്സ് ബെൽറ്റ് ക്രോസ്ബെൽറ്റ് മണി 1970
കരകാണാക്കടൽ മത്തായിക്കുട്ടി കെ എസ് സേതുമാധവൻ 1971
അനാഥ ശില്പങ്ങൾ എം കെ രാമു 1971
തെറ്റ് ലക്ചറർ കെ എസ് സേതുമാധവൻ 1971
നിർമ്മാല്യം എം ടി വാസുദേവൻ നായർ 1973
ജീസസ് ജീസസ് പി എ തോമസ് 1973
കന്യാകുമാരി കെ എസ് സേതുമാധവൻ 1974
ഞാൻ നിന്നെ പ്രേമിക്കുന്നു മേനോൻ കെ എസ് ഗോപാലകൃഷ്ണൻ 1975
തോമാശ്ലീഹ ജീസസ് പി എ തോമസ് 1975
ഓമനക്കുഞ്ഞ് പ്രഭാകരൻ എ ബി രാജ് 1975
റോമിയോ എസ് എസ് നായർ 1976
ജഗദ് ഗുരു ആദിശങ്കരൻ അമരുക രാജാവ് പി ഭാസ്ക്കരൻ 1977
ജീവിതം കെ വിജയന്‍ 1984